
കൊച്ചി: വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നുവെന്ന് കുടുംബം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തി ഇത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വേടൻ്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വേടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടരെ രണ്ട് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് വേടനെ തൃക്കാക്കര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ അഞ്ച് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നതിനാൽ അറസ്റ്റിലായ ഉടൻ വേടൻ ജാമ്യത്തിലിറങ്ങുകയും ചെയ്തു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം, തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വേടൻ പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ തനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നും ആരും പേടിക്കേണ്ട. തനിക്ക് വിശ്വാസമുണ്ട്. സമയം കിട്ടിയാൽ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും വേടൻ പറഞ്ഞു.