'കയ്യടി മാത്രമേയുള്ളൂ, പരാതിയില്ല, മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു, വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു, അർഹമായ ബാലതാരങ്ങളോ സിനിമകളോ ഉണ്ടായിരുന്നില്ല': മന്ത്രി സജി ചെറിയാൻ | Films

നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്‌കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു
'കയ്യടി മാത്രമേയുള്ളൂ, പരാതിയില്ല, മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു, വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു, അർഹമായ ബാലതാരങ്ങളോ സിനിമകളോ ഉണ്ടായിരുന്നില്ല': മന്ത്രി സജി ചെറിയാൻ | Films
Published on

കോഴിക്കോട്: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ കാറ്റഗറിയിലെ അവാർഡുകൾ സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പരാതിയില്ലാതെ അഞ്ചാമതും അവാർഡ് പ്രഖ്യാപിച്ചുവെന്നാണ് മന്ത്രിയുടെ അവകാശവാദം.(There were no deserving child actors or films, says Minister Saji Cherian)

"കയ്യടി മാത്രമേയുള്ളൂ, പരാതികളില്ല," എന്ന് കോഴിക്കോട്ട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു, "വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു" എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബാലതാരങ്ങൾക്കുള്ള അവാർഡ് നൽകാത്തതിൽ മന്ത്രി വിശദീകരണം നൽകി. പുരസ്‌കാരത്തിന് അർഹമായ ബാലതാരങ്ങളോ സിനിമകളോ ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. "ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകും," എന്നും സജി ചെറിയാൻ ഉറപ്പ് നൽകി.

'വേടന് പോലും പുരസ്‌കാരം നൽകി' എന്ന പരാമർശത്തെക്കുറിച്ച് മന്ത്രി പിന്നീട് വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്‌കാരം നൽകി എന്നതാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ ചിത്രത്തെയും ബാലതാരങ്ങളെയും അവഗണിച്ചെന്ന പരാതി ശക്തമാണ്. വരും തലമുറയ്ക്ക് നേരെ ജൂറി കണ്ണടച്ചെന്നായിരുന്നു ബാലതാരം ദേവനന്ദയുടെ വിമർശനം. "അവാർഡ് നിഷേധിച്ച് കൊണ്ടല്ല കുട്ടികളുടെ കൂടുതൽ സിനിമകളുണ്ടാകണമെന്ന് പറയേണ്ടത്. കുട്ടികളുടെ അവകാശം നിഷേധിച്ചു," എന്നും ദേവനന്ദ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങൾക്ക് അവാർഡ് നൽകാത്തതിൽ നിരാശയുണ്ടെന്ന് 'സ്ഥാനാർത്ഥി ശ്രീക്കുട്ടൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ വിനേഷ് വിശ്വനാഥനും പ്രതികരിച്ചു.

കുട്ടികളുടെ ചിന്തകൾക്കൊത്ത ചിത്രങ്ങളോ നിലവാരമുള്ള പ്രകടനങ്ങളോ ഉണ്ടായില്ല എന്നായിരുന്നു ജൂറിയുടെ വിശദീകരണം. ആറ് ചിത്രങ്ങളാണ് കുട്ടികളുടെ കാറ്റഗറിയിൽ പരിഗണിച്ചത്. ഇതിൽ 'സ്‌കൂൾ ചലേഹം', 'ഇരുനിറം' എന്നീ ചിത്രങ്ങൾ മാത്രമാണ് അന്തിമ റൗണ്ടിലെത്തിയത്. എന്നാൽ, ഈ ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയല്ലെന്നായിരുന്നു ജൂറി റിപ്പോർട്ട്. പൊതുവെ വിവാദം ഒഴിഞ്ഞുനിന്ന അവാർഡ് പ്രഖ്യാപനമായിരുന്നിട്ടും കുട്ടികളുടെ ചിത്രങ്ങളുടെ പേരിലുള്ള പരാതി ഇത്തവണ കല്ലുകടിയാവുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com