തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. വിഷയത്തിൽ പെട്ടെന്ന് ഒരു ‘യേസ് ഓർ നോ’ പറയേണ്ട സാഹചര്യമില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is time to state our stance, P Rajeev on Sabarimala women’s entry)
ഇത് ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. സങ്കീർണ്ണമായ ഭരണഘടനാ പ്രശ്നങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്. അത് കൃത്യമായി പഠിച്ച ശേഷമേ സർക്കാർ നിലപാട് വ്യക്തമാക്കൂ. മുൻപ് സർക്കാർ ചെയ്തത് സുപ്രീം കോടതിയുടെ അക്കാലത്തെ വിധി അനുസരിക്കുക എന്ന ഭരണഘടനാപരമായ കടമയാണ്.
വിശ്വാസവും സാമൂഹിക പരിഷ്കരണവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഈ നിലപാട് തന്നെയാണ് മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിലും ഉള്ളതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. യുവതീപ്രവേശനത്തെ എതിർക്കണമെന്ന് എൻ.എസ്.എസും എസ്.എൻ.ഡി.പിയും സർക്കാരിനോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.



