

തിരുവനന്തപുരം: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കും ക്രമീകരണങ്ങളിലെ വീഴ്ചയും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ. തീർത്ഥാടകർക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുകയാണെന്നും അദ്ദേഹം പറഞ്ഞു.(There is not even drinking water in Sabarimala, says K Surendran )
ജയകുമാറിനെ പ്രസിഡൻ്റാക്കി സർക്കാർ ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇയാൾ ഇപ്പോഴും കറങ്ങി നടക്കുന്നുവെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വലിയ നേട്ടം ഉണ്ടാക്കും. ക്രൈസ്തവ ജനസംഖ്യ അനുസരിച്ച് അതാത് പ്രദേശങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിന് തന്നെയാണ് കൂടുതൽ സീറ്റ് നൽകിയത്. ഇതാണ് ബി.ജെ.പി.യുടെ ഐഡൻ്റിറ്റി.
സ്ഥാനാർഥി പട്ടികയിൽ എല്ലാവർക്കും സ്ഥിരമായി സീറ്റ് നൽകാനാവില്ല. പ്രമീളക്ക് സീറ്റ് നൽകിയപ്പോഴും മറ്റ് ചിലർ പരാതി പറഞ്ഞിരുന്നു. തർക്കങ്ങൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ ബാധിക്കില്ല. പാലക്കാട് എൽ.ഡി.എഫും യു.ഡി.എഫും ശക്തിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവർത്തകർ ആത്മഹത്യ ചെയ്യുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഇത് കോൺഗ്രസിലും സി.പി.എമ്മിലും നടക്കുന്നുണ്ട്. എന്നാൽ ബി.ജെ.പി.യിൽ എന്തോ വലിയ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ ഹൈക്കോടതി വിമർശനം ഉയർത്തിയ പശ്ചാത്തലത്തിലും സുരേന്ദ്രൻ പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് പ്രതിയായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കേസ് തേച്ചുമാച്ചു കളയാൻ ശ്രമിക്കുകയാണ്. പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. കോൺഗ്രസിൻ്റെ പ്രമുഖ നേതാവാണ് ചന്ദ്രശേഖരൻ. ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസിൽ മുഖ്യമന്ത്രി ഇടപെടുന്നതിന് എന്താണ് കാര്യം? ഇങ്ങനെ ധാരണയുണ്ടാക്കുകയാണെങ്കിൽ എന്തിനാണ് രണ്ട് മുന്നണിയായി മത്സരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.