കോഴിക്കോട്: പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മർദ്ദനത്തിൽ പോലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എം.പി. ആരോപിച്ചു. കുറ്റം ചെയ്തവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും, തുടർനടപടികൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.(There is no sign of police taking action, Shafi Parambil on Perambra assault controversy)
പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം ഇൻസ്പെക്ടറായ എസ്.എച്ച്.ഒ. അഭിലാഷ് ഡേവിഡ് ആണെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രധാന ആരോപണം.
അതേസമയം, ഷാഫി പറമ്പിൽ എം.പി.യുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് എം.പി. തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നാണ് അഭിലാഷ് ഡേവിഡിന്റെ ആരോപണം.
നിയമനടപടിക്കായി ഉന്നത ഉദ്യോഗസ്ഥരോടാണ് അഭിലാഷ് അനുമതി തേടിയത്. വടകര റൂറൽ എസ്.പി. മുഖേനയാണ് അപേക്ഷ ഡി.ജി.പിക്ക് കൈമാറിയിരിക്കുന്നത്. ഇതോടെ മർദ്ദന പരാതിക്ക് പിന്നാലെ, എം.പി.യും ഇൻസ്പെക്ടറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്.