തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ഉടലെടുത്തു. 25 വേദികൾക്കും സുഗന്ധ പുഷ്പങ്ങളുടെ പേരുകൾ നൽകിയപ്പോൾ 'താമര'യെ ഒഴിവാക്കിയതാണ് യുവമോർച്ചയുടെ പ്രതിഷേധത്തിന് കാരണമായത്.(There is no 'Lotus' at the Thrissur school Kalotsavam venues, protest)
ദേശീയ പുഷ്പമായ താമരയെ മനഃപൂർവ്വം ഒഴിവാക്കി എന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ ടൗൺഹാളിലെ അവലോകന യോഗത്തിലേക്ക് താമരപ്പൂക്കളുമായി പ്രതിഷേധം നടത്തി. ഇവരെ പോലീസ് തടഞ്ഞു. താമര ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത്. മുൻപ് തൃശ്ശൂരിൽ കലോത്സവം നടന്നപ്പോഴും ഇതേ രീതിയായിരുന്നു പിന്തുടർന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം. 14-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാന വേദി. 25 വേദികളിലായി 249 മത്സരയിനങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഹരിതചട്ടം പാലിച്ചുള്ള 'ഹരിത കലോത്സവം'. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കും.
തൃശ്ശൂരിന്റെ തനിമ വിളിച്ചോതുന്ന ഇലഞ്ഞിത്തറ മേളവും 64 കുട്ടികൾ അണിനിരക്കുന്ന കുടമാറ്റവും ഉദ്ഘാടന ദിവസം ഉണ്ടാകും. ജനുവരി 9ന് ലഹരിക്കെതിരെ പതിനായിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന പ്രതിരോധ ശൃംഖല. ജനുവരി 12, 13 ദിനങ്ങളിൽ സ്വർണ്ണക്കപ്പിന് വിവിധ നിയോജക മണ്ഡലങ്ങളിൽ സ്വീകരണം. 13-ന് വൈകിട്ട് ടൗൺഹാളിൽ ഔദ്യോഗിക സ്വീകരണം. റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ കലോത്സവ ചടങ്ങുകളിൽ പങ്കെടുക്കും. താമസ സൗകര്യത്തിനായി നഗരത്തിലെ 20 സ്കൂളുകൾ സജ്ജമാക്കിയിട്ടുണ്ട്.