തിരുവനന്തപുരം : ജിഎസ്ടി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് മന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനവും നികുതി കുറയ്ക്കുന്നതിന് എതിരായി അഭിപ്രായം പറഞ്ഞിട്ടില്ല. നികുതി കുറയുന്നത് ജനങ്ങള്‍ക്ക് ഗുണമാണ്. പക്ഷേ, നേരത്തെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടിയിട്ടില്ല. നികുതി കുറയ്ക്കുന്നതിന്റെ ഭാഗമായി വില കുറയേണ്ടതാണ്. ആദ്യം വില കുറയും. പിന്നീട് അവര്‍ വില കൂട്ടും. വില കൂട്ടുമെന്ന് ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. നികുതി കുറയ്ക്കുന്നതിന്റെ ഗുണം സാധാരക്കാര്‍ക്ക് കിട്ടണം.
കേരളത്തില്‍ മാത്രം 8000 മുതല്‍ 10000 കോടി വരെ ഒരു വര്‍ഷം വരെ കുറയും. ഇങ്ങനെ കുറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് കിട്ടുന്ന ചികിത്സാ സൗകര്യങ്ങള്‍ , ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പണം കുറഞ്ഞാല്‍ എങ്ങനെ കൈകാര്യം ചെയ്യാന്‍ പറ്റും. അതിലുള്ള നഷ്ടം കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് പരിഹരിക്കണം. അതിൽ ഒരു വ്യക്തത ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.