
പത്തനംതിട്ട: ആരോഗ്യമേഖലയിലെ വൻകിട കുത്തകൾക്ക് സഹായം നൽകുക എന്നത് പ്രതിപക്ഷം ഡ്യൂട്ടിയായി ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നത്. അതിനുവേണ്ടി മന്ത്രി വീണാജോർജിനെതിരെ ഗുഢമായ ആക്രമണം നടത്തുന്നത്.
വീണ ജോർജിന്റെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തത്. വിമാന അപകടത്തെ തുടർന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?ആരോഗ്യമേഖല വെന്റിലേറ്ററിൽ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണ്. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോർജിനെതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കം നടത്തുകയാണ്.
ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചാൽ ഇടതുപക്ഷം സംരക്ഷണം ഒരുക്കും. പൊതുജനാരോഗ്യമേഖലയേയും ഈ സർക്കാർ സംരക്ഷിക്കും. പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബഹളമാണ് യുഡിഎഫ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിന് അധികാരഭ്രാന്താണ്. എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽവരുമെന്നുറപ്പായപ്പോഴുള്ള വെപ്രാളമാണെന്നും മന്ത്രി വിമർശിച്ചു.
ഇടതുപക്ഷം സ്വകാര്യാശുപത്രികൾക്കെതിരല്ല. അത്തരം ആശുപത്രികൾക്ക് സാമ്പത്തികശേഷിയുള്ളതുകൊണ്ട് കൂടിയ ഉപകരണങ്ങൾ വാങ്ങിവച്ച് കൂടുതൽമെച്ചപ്പെട്ട ചികിത്സ നൽകാൻ കഴിയുന്നുണ്ട്. താനും സ്വകാര്യാശുപത്രിയിലെ ചികിത്സ തേടിയിട്ടുണ്ട്.
'2018ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. എന്റെ രോഗം മൂര്‍ച്ചിച്ചപ്പോള്‍ ആശുപത്രിക്കാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ അമൃത ആശുപത്രിയില്‍ കൊണ്ടുപോയി. ജീവന്‍ രക്ഷിച്ച് കൊണ്ടുവന്നു. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാനല്ല, അമൃതയിലേക്ക് കൊണ്ടു പോകാനാണ് പറഞ്ഞത്. സ്വകാര്യ ആശുപത്രി മോശമാണെന്ന് കാണുന്നയാളല്ല ഞാന്‍. സര്‍ക്കാര്‍ ആശുപത്രി പോലെ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രി കേരളത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.