കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിൻ്റെ കലൂരിലെ വാടക വീട്ടിൽ 'മോഷണം പോയ' സാധനങ്ങൾ തിട്ടപ്പെടുത്തുന്നതിനുള്ള പരിശോധന മുടങ്ങി. ഇതിനായി മോൻസൺ ജയിലിൽ നിന്ന് ഒരു ദിവസത്തെ പരോളിലെത്തിയെങ്കിലും, കോടതി ചുമതലപ്പെടുത്തിയ ആമീനും അഡ്വക്കേറ്റ് കമ്മീഷണറും പോലീസും എത്താത്തതാണ് പരിശോധന തടസ്സപ്പെടാൻ കാരണം.(Theft complaint at Monson Mavunkal's house, Inspection to verify items has been delayed)
മോൻസൺ ജയിലിലായിരുന്ന സമയത്താണ് കലൂരിലെ വീട്ടിൽ നിന്ന് 20 കോടി രൂപയുടെ വസ്തുക്കൾ മോഷണം പോയെന്ന പരാതി ഉയർന്നത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി മോൻസൺ കോടതിയെ സമീപിച്ചതിനെ തുടർന്ന്, വീട്ടിലെ സാധനങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
പരിശോധനക്കായി മോൻസൺ പരോളിലെത്തിയെങ്കിലും, കോടതിയുടെ പ്രതിനിധികളായ ആമീനും അഡ്വക്കേറ്റ് കമ്മീഷണറും സ്ഥലത്ത് ഹാജരായില്ല. ഇതേത്തുടർന്ന് മോൻസന് ജയിലിലേക്ക് മടങ്ങേണ്ടി വന്നു. പോലീസ് മനഃപൂർവം പരിശോധന വൈകിപ്പിക്കുകയാണെന്ന് മോൻസൻ്റെ അഭിഭാഷകൻ ആരോപിച്ചു.