കണ്ണൂർ: പാനൂർ മേഖലയിൽ സമൂഹമാധ്യമങ്ങൾ വഴി ഇടത് സൈബർ ഹാൻഡിലുകൾ പരസ്യമായി കൊലവിളി നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. പാറാട് സി.പി.എം സ്തൂപം തകർത്തവരെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണികൾ നിരന്തരം ഉയർന്നിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.(The wreath is ready, Muslim League says threatening continues in Panoor)
പത്തോളം ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് പേജുകളിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നത്. പാനൂരിലെ പഴയകാല അക്രമ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ഈ അക്കൗണ്ടുകൾ പങ്കുവെക്കുന്നത്. സി.പി.എം സ്തൂപം തകർത്ത കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകരുടെ ചിത്രങ്ങൾ സഹിതമാണ് ഭീഷണി. "റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്", "കൊല്ലേണ്ടതിനെ കൊല്ലണം" തുടങ്ങിയ കമന്റുകൾ പോസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
"പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല, ഞങ്ങൾ ഇവിടെത്തന്നെയുണ്ട്" എന്ന തരത്തിലുള്ള പോസ്റ്റുകൾ ഭീതി പടർത്തുന്നു. നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി കൊളവല്ലൂർ പോലീസ്, കൂത്തുപറമ്പ് എ.സി.പി എന്നിവർക്ക് പരാതി നൽകി. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചതിന് പിന്നാലെ മേഖലയിൽ അക്രമ സംഭവങ്ങൾ വർധിക്കുകയാണെന്ന് ലീഗ് കുറ്റപ്പെടുത്തി.