കൊച്ചി: കളമശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട്, വിജയിച്ച സ്ഥാനാർത്ഥി എതിർ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടിവിയിൽ കാൽ കഴുകിയതിനെ തുടർന്ന് കളമശ്ശേരിയിൽ സംഘർഷം. ഇവിടെ യു.ഡി.എഫ്. ഘടകകക്ഷികളായ കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്.(The winning Muslim League candidate washed his feet on the opposing candidate's symbol, Clashes)
കളമശ്ശേരി നഗരസഭയിലെ 43-ാം വാർഡായ കെ.ബി. പാർക്കിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എ. റിയാസ് ആണ് വിജയിച്ചത്. യു.ഡി.എഫ്. വിജയത്തെ തുടർന്ന് നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം. റിയാസ്, തനിക്കെതിരെ മത്സരിച്ച റിബൽ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'ടെലിവിഷൻ' കൊണ്ടുവന്ന് അതിൽ കാൽ വെച്ച് കുപ്പിവെള്ളം ഉപയോഗിച്ച് കഴുകുകയും തുടർന്ന് പ്രവർത്തകർ ടിവി തകർക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകരും ലീഗ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമാവുകയും പിന്നീട് കൈയാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്ഥിതി വഷളാകാതെ നിയന്ത്രിച്ചത്.
സംഘർഷത്തിന് പിന്നിലെ വൈരാഗ്യം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടതാണ്. മുമ്പ് ഇതേ വാർഡിലെ കൗൺസിലറായിരുന്ന കെ.വി. പ്രശാന്ത് ഈ തവണയും അവസരം ആവശ്യപ്പെട്ടെങ്കിലും മുസ്ലിം ലീഗ് റിയാസിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഇതോടെ പ്രശാന്ത് 'ടെലിവിഷൻ' ചിഹ്നത്തിൽ റിബലായി മത്സരിക്കുകയായിരുന്നു.
ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രശാന്തിനെ പിന്തുണച്ചിരുന്നു. റിയാസ് 523 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയ പ്രശാന്തിന് 264 വോട്ടുകളാണ് ലഭിച്ചത്. സി.പി.എം. സ്ഥാനാർത്ഥിക്ക് 262 വോട്ടുകൾ ലഭിച്ച് മൂന്നാം സ്ഥാനത്തായി.