തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ പിണറായി സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
ശബരിമല സ്വർണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോർഡിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി ഓർഡിനൻസ് ഇറക്കാൻ സർക്കാർ ഒരുങ്ങുന്നതിന്റെ അർത്ഥം ശബരിമല ക്ഷേത്രം കൊള്ളയടിച്ചവർക്ക് പിണറായി സർക്കാർ ഏത് വിധേനയും സംരക്ഷണം നൽകുമെന്ന സന്ദേശം കൂടിയാണ്.
ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ അംഗങ്ങൾക്ക് മേലുള്ള ആരോപണങ്ങൾക്ക് അംഗീകാരം നൽകാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.സന്നിധാനത്തെ സ്വർണം അടക്കമുള്ള ആസ്തികൾ അറ്റകുറ്റപ്പണികൾക്കായി മാറ്റാൻ തീരുമാനം എടുത്തതും ഇവരുടെ ഭരണകാലത്താണ്. കേരളത്തിലെ അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ബിജെപി ഗവർണറോട് ശക്തമായി അഭ്യർത്ഥിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.