
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉൾപ്പെടുന്ന ബെഞ്ച് ആണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുക. 62 ആമത്തെ കേസ് ആയി ആണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തകി സിദ്ധിഖിനായി ഹാജറാകും.
സിദ്ദിഖിന് എതിരെയുള്ള ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയില്‍ എത്തും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസില്‍ ഹാജരാകുന്ന അഭിഭാഷകരുമായി മെറിന്‍ കൂടി കാഴ്ച നടത്തും. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ആണ് നിലവിലെ തീരുമാനം. രഞ്ജിത് കുമാറിനെ കൂടാതെ സീനിയര്‍ വനിത അഭിഭാഷകരില്‍ ആരെയെങ്കിലും കൂടി സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ആലോചിക്കുന്നതായാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.