തിരുവനന്തപുരം: പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിമർശനവുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
എല്ലാവർക്കും വ്യക്തത വരുത്തുന്ന രീതിയിലാകണമായിരുന്നു നീക്കം. പദ്ധതിയെ കുറിച്ച് വ്യക്തത വരുത്തുകയാണ് മന്ത്രിസഭ ഉപസമിതിയുടെ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതെന്നും എം എ ബേബി പറഞ്ഞു.
സിപിഐയും സിപിഐഎമ്മും ചേർന്ന് എല്ലാവരും ആഗ്രഹിച്ച ഒരു തീരുമാനമെടുത്തു. സിപിഐ എതിർപ്പറിയിച്ചതിൽ പോസ്റ്റ്‌മോർട്ടം നടത്തേണ്ട കാര്യമില്ല. വിഷയത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി പരിശോധിക്കില്ല. മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കുന്നുണ്ട് അതിനാല്‍ മറ്റു പരിശോധനകള്‍ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.