

തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷികളെക്കാള്‍ മുഖ്യമന്ത്രിയെ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ കഴിയുന്നത് ആര്‍.എസ്.എസിനാണെന്ന് ഇന്നത്തെ ഇടതുമുന്നണി യോഗം തെളിയിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. മുഖ്യമന്ത്രിയുടെ ദൂതനായിട്ട് എ.ഡി.ജി.പി. ആര്‍.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയതുകൊണ്ട് തന്നെയാണ് വഴിവിട്ടു എ.ഡി.ജി.പി.യെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തയാറാകുന്നത്. ആര്‍.എസ്.എസ്. നേതാക്കളുമായി പലവട്ടം ചര്‍ച്ചനടത്തിയ എ.ഡി.ജി.പി. അജിത് കുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഘടകകക്ഷികളുടെ ഒന്നടങ്കമുള്ള അഭിപ്രായത്തിന് തെല്ലും വിലകല്‍പ്പിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കുന്നത് അതാണെന്നും സ്വന്തം പ്രസ്ഥാനത്തേയും മുന്നണിയേയും, ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഈ അവസരവാദ നിലപാടിന് ചരിത്രം മാപ്പുകൊടുക്കില്ലെന്നും വി.എം. സൂധീരൻ പറഞ്ഞു.