3 തദ്ദേശ വാർഡുകളിലെ ജനവിധി ഇന്ന് അറിയാം: നിർണ്ണായകമായി വിഴിഞ്ഞം | Vizhinjam
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2% പോളിംഗാണ് രേഖപ്പെടുത്തിയത്.(The result in 3 local wards will be known today, Vizhinjam is crucial)
തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണത്തിൽ വിഴിഞ്ഞത്തെ ഫലം അതിനിർണ്ണായകമാണ്. നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായാണ് ബിജെപി ഭരണം നടത്തുന്നത്. വിഴിഞ്ഞത്ത് സ്ഥാനാർത്ഥി സർവശക്തിപുരം ബിനു വിജയിച്ചാൽ, 100 അംഗ കൗൺസിലിൽ 51 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ തികച്ച് സ്വന്തം നിലയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് സാധിക്കും.
മറുവശത്ത്, 2015-ൽ പിടിച്ചെടുത്ത സീറ്റ് എൻ. നൗഷാദിലൂടെ നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ഇടതുപാളയത്തിലെ വിമത ഭീഷണി ഇവർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനെ കളത്തിലിറക്കി സീറ്റ് തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. ഇവിടെയും യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി വിമതനായി മത്സരിക്കുന്നത് യുഡിഎഫിന് തലവേദനയാണ്.
ഒൻപത് സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. മുന്നണികളെ വട്ടംകറക്കുന്ന വിമതർ ആരുടെ വോട്ടുകൾ ചോർത്തും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിലും എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിലും പോരാട്ടം ശക്തമാണ്. പായിംപാടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഓണക്കൂറിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.എസ്. ബാബുവിന്റെ മരണമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.
വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് അവിടെയും വോട്ടെടുപ്പ് വൈകിയത്. ഇന്ന് ഉച്ചയോടെ മൂന്ന് വാർഡുകളിലെയും വിജയചിത്രം വ്യക്തമാകും.
