

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രതികരണത്തിൽ, തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരായി വർഗീയ ശക്തികളും യു.ഡി.എഫും ഒന്നിച്ചു നിന്നു പ്രവർത്തിച്ചതായി ആരോപിച്ചു. എൽ.ഡി.എഫിൻ്റെ അടിത്തറ തകർന്നുപോയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ പ്രഥമ പരിശോധനയിൽ തന്നെ വർഗീയ ശക്തികൾ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ യോജിച്ച് നിന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. എൽ.ഡി.എഫിനെ തോൽപ്പിച്ച ശേഷം ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് യു.ഡി.എഫ്. പറയുന്നത് കപട മുദ്രാവാക്യമാണെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ്. തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തിയെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.ബി.ജെ.പി. വിജയിച്ച 41 മണ്ഡലങ്ങളിൽ യു.ഡി.എഫ്. മൂന്നാം സ്ഥാനത്താണ്. 25 വാർഡുകളിൽ യു.ഡി.എഫിന് 1000-ത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 7 ഡിവിഷനുകളിൽ 60-ൽ താഴെ വോട്ടുകൾക്കാണ് എൽ.ഡി.എഫ്. പരാജയപ്പെട്ടത്.
സീറ്റുകളുടെ കാര്യത്തിൽ ബി.ജെ.പി. ഒറ്റക്കക്ഷിയായെങ്കിലും അവർക്ക് കേവല ഭൂരിപക്ഷം നേടാനോ, ഏറ്റവും കൂടുതൽ വോട്ട് നേടിയ മുന്നണിയായി മാറാനോ സാധിച്ചിട്ടില്ല.എൽ.ഡി.എഫിന് വലിയ തിരിച്ചടിയേറ്റെന്ന പ്രചാരണം തെറ്റാണ്. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി തലങ്ങളിൽ എൽ.ഡി.എഫിന് 58 സീറ്റുകളുടെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ കണക്കുകൾ കൂടി പരിശോധിച്ചാൽ സ്ഥിതി മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി പൂർണ്ണമായും വോട്ട് വിനിയോഗിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ബി.ജെ.പി.ക്ക് തിരിച്ചടിയാണ് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് ഒന്നായി ചുരുങ്ങി. അതിനാൽ ബി.ജെ.പി. വലിയ മുന്നേറ്റമുണ്ടാക്കിയെന്ന പ്രചരണം ശരിയല്ല.
കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന യാതൊരു നീക്കവും പാർട്ടി സ്വീകരിക്കില്ല.ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറുള്ള സ്വതന്ത്രന്മാരുമായും, എൽ.ഡി.എഫിൽ ചേരാൻ തീരുമാനിക്കുന്നവരുമായും യോജിച്ച് പ്രവർത്തിക്കും.വർഗ്ഗീയ കക്ഷികളുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാക്കില്ല. ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് പോരാട്ടം ശക്തിപ്പെടുത്താനാണ് തീരുമാനം.
സർക്കാരിൻ്റെ മികച്ച പ്രവർത്തനങ്ങൾക്കിടയിലും ചിലയിടങ്ങളിൽ ഉണ്ടായ ഫലങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കും. ജില്ലാ കമ്മിറ്റികൾ ചേർന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷം, സംസ്ഥാന കമ്മിറ്റി വിശദമായ റിവ്യൂ തയ്യാറാക്കി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.