തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം തുടരുന്നതിനിടെ വർക്കലയിൽ ഹൃദയസ്പർശിയായ ഒരനുഭവമുണ്ടായി. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും വഴിയിൽ കാത്തുനിന്ന വിദ്യാർത്ഥികളെ കണ്ട രാഷ്ട്രപതി വാഹനം നിർത്തി പുറത്തിറങ്ങി അവരെ നേരിൽ കണ്ടു.(The President received flowers from students in Varkala )
വർക്കല ഹെലിപ്പാഡിൽ നിന്ന് ശിവഗിരിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വർക്കല മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് രാഷ്ട്രപതിയുടെ വരവും കാത്ത് വഴിയരികിൽ തടിച്ചുകൂടിയത്. കുട്ടികളെ കണ്ട ഉടൻ രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം വാഹനവ്യൂഹം നിർത്തുകയും ദ്രൗപതി മുർമു പുറത്തിറങ്ങി അവരുടെ അടുത്തേക്ക് എത്തുകയുമായിരുന്നു.
വിദ്യാർത്ഥികൾ സ്കൂളിൽ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കൾ രാഷ്ട്രപതിക്ക് സ്നേഹോപഹാരമായി സമ്മാനിച്ചു. രാഷ്ട്രപതി അപ്രതീക്ഷിതമായി തങ്ങളുടെ അടുത്തേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. "ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമാണിത്. രാഷ്ട്രപതിയെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്," വിദ്യാർത്ഥികൾ ആവേശം പങ്കുവെച്ചു.
രാഷ്ട്രപതിയുടെ ഇന്നത്തെയും നാളത്തെയും പരിപാടികൾ
രാവിലെ രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് ദ്രൗപതി മുർമു ശിവഗിരിയിലേക്ക് തിരിച്ചത്. ശിവഗിരിയിൽ മഹാസമാധി ശതാബ്ദി സമ്മേളനം അവർ ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതി കോട്ടയം ജില്ലയിലേക്ക് യാത്ര തിരിക്കും. വൈകുന്നേരം പാലാ സെൻ്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിയോടെ ഹെലികോപ്റ്റർ മാർഗം പാലായിൽ എത്തുന്ന രാഷ്ട്രപതി തുടർന്ന് കോട്ടയം പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. ഇന്ന് രാത്രി കുമരകത്താണ് താമസം.
നാളെ രാവിലെ കുമരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം രാഷ്ട്രപതി കൊച്ചിയിലേക്ക് പോകും. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പ്രധാന പരിപാടികൾ. സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.