
കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൂടുതല്‍ തെളിവുകള്‍ തേടി പൊലീസ്. ലഹരി പാർട്ടി തന്നെയാണ് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നടന്നതെന്നും ഇടനിലക്കാരൻ വഴിയാണ് താരങ്ങൾ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. ഹോട്ടലിൽ ഫോറൻസിക് പരിശോധന നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങലുൾപ്പടെ ശേഖരിച്ചു. ഉടൻ കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യും.
കൊച്ചിയിൽ ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡി ജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സേവാൻ സ്റ്റാർ ഹോട്ടലിൽ മുറി ബുക്ക് ചെയ്യുന്നു. ബോബി ചലപതി എന്ന വ്യക്തിയുടെ പേരിൽ ബുക്ക് ചെയ്ത മുറിയിൽ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു. പാർട്ടിയുടെ ഭാഗമായതും എല്ലാത്തിനും ചുക്കാൻ പിടിച്ചതും ഗുണ്ടാ തലവൻ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയിൽ എത്തിയതെന്നും പൊലീസ് പറയുന്നു.