കോഴിക്കോട്: കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം. കാന്തപുരം വിഭാഗത്തിൻ്റെ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇരു പാർട്ടികൾക്കുമെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.(The mouthpiece of Samastha Kanthapuram faction criticizes Congress and Muslim League over the hijab controversy)
ഒരു സമുദായത്തിൻ്റെ മൗലികാവകാശം നിഷേധിച്ചിട്ടും കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കൾക്ക് 'അറിഞ്ഞ മട്ടില്ല' എന്ന് ലേഖനം വിമർശിക്കുന്നു. ഹൈബി ഈഡൻ എം.പി. വിദ്യാർത്ഥിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തുകയും തട്ടമിടാതെ തന്നെ സ്കൂളിൽ അയക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് ലേഖനത്തിൽ ആരോപിക്കുന്നു.
സ്കൂൾ അധികാരികളെ നിലപാടിൽ നിന്ന് പിന്തിരിപ്പിച്ചാൽ അത് മുതലെടുത്ത് ബി.ജെ.പിക്ക് കൂടുതൽ വോട്ട് കിട്ടുമോയെന്ന രാഷ്ട്രീയ ബോധമാണ് എം.പി. പ്രകടിപ്പിച്ചത്. കർണാടകയിലെ കോൺഗ്രസ് കാണിച്ച ആർജ്ജവം പോലും സംസ്ഥാന കോൺഗ്രസ് കാണിക്കുന്നില്ലെന്നും വിമർശനമുണ്ട്.
ഒരു പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ശബ്ദിക്കാൻ ഒരു കോൺഗ്രസുകാരനും ഉണ്ടായില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഹിജാബ് വിഷയത്തിൽ മുസ്ലിം ലീഗ് മൂന്നുദിവസം മൗനവ്രതം ആചരിച്ച ശേഷമാണ് പ്രതികരിച്ചത് എന്നും ലേഖനം വിമർശിക്കുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം കേരളത്തിൻ്റെ സാംസ്കാരിക മാനം കാത്തു എന്ന് ലേഖനം അഭിപ്രായപ്പെടുന്നു. തല മറയ്ക്കുന്ന കാര്യത്തിൽ ഇസ്ലാമിൽ രണ്ട് അഭിപ്രായമില്ലെന്നും ലേഖനം പറയുന്നുണ്ട്. കർണാടക കോടതിയുടെ ഉത്തരവ് അവിടത്തെ കോൺഗ്രസ് സർക്കാർ തന്നെ അവഗണിച്ചിട്ടുണ്ടെന്ന് ലേഖകൻ ചൂണ്ടിക്കാട്ടി.
ബി.ജെ.പി. ഈ വിഷയത്തിൽ മുസ്ലിങ്ങൾക്കെതിരെ ക്രൈസ്തവ അവകാശ സംരക്ഷകരായി അവതരിക്കുന്നതിൽ അത്ഭുതമില്ലെന്നും, തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളിൽ സാധ്യത ലക്ഷ്യമിട്ടാണ് ഈ രാഷ്ട്രീയമെന്നും ലേഖനം വിമർശിക്കുന്നു. ഇതേ വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിച്ചതും അവഹേളിച്ചതും ജയിലിലിട്ടതുമെല്ലാം ബി.ജെ.പി. മറന്നു കൊടുക്കുമെന്നും ലേഖനത്തിൽ പരിഹാസമുണ്ട്.