കോഴിക്കോട്: കോഴിക്കോട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തി നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചിരുന്നത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കണ്ടെത്തി. ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നൽകിയിരുന്നത്. രണ്ടു വർഷം മുൻപ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തെങ്കിലും 50 ദിവസം മുൻപാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസമായി ഫ്ലാറ്റ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പരിസരത്തുള്ളവരുടെ പരാതിയെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയും പിടികൂടി.
സംഘത്തിലെ പെൺകുട്ടികൾക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനിൽ നിന്ന് വാങ്ങുന്നത്. ഇതിൽ 1000 രൂപയാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നു. കൂടാതെ മറ്റു ജില്ലകളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
ഇന്നലെ ഉച്ചയ്ക്ക് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. നടത്തിപ്പുകാരെയും ഫ്ലാറ്റിൽ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.