തിരൂർ: താനൂരിൽനിന്നു കാണാതായ പെൺകുട്ടികളെയും കൊണ്ട് പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഗരീബ് രഥ് എക്സ്പ്രസിൽ ഉച്ചയ്ക്ക് 12 നാണ് എത്തിയത്. കുട്ടികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. തുടർന്ന് കൗൺസലിങ്ങിനു ശേഷം വീട്ടുകാർക്കൊപ്പം അയയ്ക്കും. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച സുഹൃത്തായ റഹിം അസ്‌ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്നു മടങ്ങിയ റഹീമിനെ തിരൂരിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പെൺകുട്ടികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം കൂടെ പോയതെന്ന് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് റഹീം പെൺകുട്ടിയെ പരിചയപ്പെട്ടത്. വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം കഴിയാൻ പറ്റില്ലെന്നും വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്നും പെൺകുട്ടി പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പെൺകുട്ടി കർശനമായി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.