

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയച്ചാൽ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് ആരാഞ്ഞ് ജയിൽ ആസ്ഥാനത്ത് നിന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടിനും കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി കെ.കെ. രമ എംഎൽഎ. ജയിൽ വകുപ്പിന്റെ ഈ നടപടി അസാധാരണമാണെന്നും വളരെയധികം നിഗൂഢതകൾ നിറഞ്ഞതാണെന്നും കെ.കെ. രമ പ്രതികരിച്ചു.(The letter from the prison department is unusual and mysterious, says KK Rema MLA in TP murder case)
"പ്രതികളെ പുറത്ത് വിട്ടാൽ സുരക്ഷാപ്രശ്‌നം ഉണ്ടാകുമോ എന്ന് അറിയേണ്ടത് ജയിൽ സൂപ്രണ്ടുമാർക്കല്ല, ഇവിടുത്തെ പോലീസ് മേധാവികൾക്കാണല്ലോ. അവരാണല്ലോ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്ത് അയക്കുന്നത് അസാധാരണവും നിഗൂഢവുമാണെന്നാണ് എനിക്ക് തോന്നുന്നത്," കെ.കെ. രമ പറഞ്ഞു.
ഇത്തരം നടപടികൾ പലപ്രാവശ്യം കണ്ടുകഴിഞ്ഞതിനാൽ തനിക്ക് ഇതിൽ അത്ഭുതമില്ലെന്നും അവർ കൂട്ടിച്ചേർത്തു. "ടി.കെ. രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് 45 ദിവസമാണ് സുഖചികിത്സയ്ക്ക് വേണ്ടി അവധി നൽകിയിരിക്കുന്നത്. പലരെയും മറികടന്നുകൊണ്ടാണ് ടിപി കേസിലെ പ്രതികൾക്ക് ഇപ്പോൾ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോൾ കിട്ടും, സുഖചികിത്സ കിട്ടും, ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സർക്കാർ ഈ ടിപി കേസ് പ്രതികൾക്ക് ചെയ്തു കൊടുക്കുന്നത്. ഇനി ആറ് മാസം കൂടിയേ ഉള്ളൂ. അതിനിടയ്ക്ക് വിട്ടയക്കാനുള്ള പല നീക്കങ്ങളും ഉള്ളിൽക്കൂടി നടത്തി. അതൊന്നും വിജയിച്ചില്ല. ഇപ്പോഴും ഞങ്ങളിത് ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട് എന്ന് പ്രതികളെ ഒന്ന് ബോധ്യപ്പെടുത്തുക, അവരെ സമാധാനിപ്പിക്കുക, ഇതാണ് ഇപ്പോൾ ചെയ്യുന്നത്," കെ.കെ. രമ ആരോപിച്ചു.
ടി.പി. വധക്കേസിലെ പ്രതികളെ 20 വർഷത്തേക്ക് വിട്ടയക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ജയിൽ വകുപ്പിന്റെ ഈ അസാധാരണ നീക്കം.