തിരുവനന്തപുരം: ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതുനിൽക്കുന്ന ചിത്രം രാഷ്ട്രപതി ഭവൻ്റെ ഔദ്യോഗിക എക്സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീ കോവിലിൻ്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായതിനെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ക്ഷേത്ര നിയമങ്ങൾ ലംഘിച്ച് വിഗ്രഹത്തിൻ്റെ ചിത്രം എടുത്തതിനെതിരെ ഒട്ടേറെ കമൻ്റുകൾ പോസ്റ്റിന് താഴെ വന്നതോടെയാണ് ചിത്രം നീക്കം ചെയ്തത്.
ശബരിമല ദർശനം പൂർത്തിയാക്കിയ രാഷ്ട്രപതി ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തി. നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
വരും ദിവസങ്ങളിലെ പ്രധാന പരിപാടികൾ:
വെള്ളിയാഴ്ച (ഒക്ടോബർ 24): രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും.
വെള്ളിയാഴ്ച (ഒക്ടോബർ 24): ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
വെള്ളിയാഴ്ച (ഒക്ടോബർ 24): വൈകുന്നേരം 4.15ന് പാലാ സെൻ്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുമരകത്തെ റിസോർട്ടിൽ താമസിക്കും.