തിരുവനന്തപുരം : സർവകലാശാലാ വിഷയത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുണ്ടാക്കാൻ ശ്രമിച്ച സമവായ നീക്കം പാളി. സമവായം വേണ്ട എന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെ, കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ (വി.സി.) നിയമനത്തിനായി ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിൽ നിന്ന് സെനറ്റ് പ്രതിനിധി പിൻമാറി.(The Governor-Government battle is intensifying, a consensus move on the university issue has failed)
ഗവർണറുടെ പ്രതിനിധിയായി നിയമിക്കപ്പെട്ട പ്രൊഫസർ എ. സാബു ആണ് പിൻമാറിയത്. ചാൻസലർ കൂടിയായ ഗവർണർക്ക് സെർച്ച് കമ്മിറ്റിയിൽ നിന്ന് പിൻമാറുന്നതായി പ്രൊഫസർ എ. സാബു ഇ-മെയിൽ അയച്ചു. ഇതോടെ, കഴിഞ്ഞ ദിവസം ഗവർണർ പുറത്തിറക്കിയ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി. നിയമനം ഗവർണർ വൈകിപ്പിക്കുന്നതാണ് സമവായ നീക്കം പൊളിയാൻ കാരണം. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വി.സി. നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചുരുക്കപ്പട്ടിക നൽകിയിരുന്നു.
എന്നാൽ ഈ നിയമനം ഇപ്പോൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവർണർ എത്തിയതോടെയാണ് സർക്കാർ കടുത്ത നിലപാടിലേക്ക് മാറിയത്. ഗവർണർ ഇന്നലെ നിയമിച്ച സെർച്ച് കമ്മിറ്റിയലെ അംഗങ്ങൾ ബാംഗ്ലൂർ ഐ.ഐ.ടി. പ്രൊഫസർ ഇലുവാതിങ്കൽ ഡി. ജമ്മീസ്, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു (പിൻമാറി), മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര ഡി. കുൽക്കർണി എന്നിവർ ആയിരുന്നു.
സംസ്ഥാനത്തെ 13 സർവകലാശാലകളിലും നിലവിൽ സ്ഥിരം വി.സി. ഇല്ലാത്ത സാഹചര്യത്തിലാണ് ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നത്.