
പുതുതായി വികസിപ്പിച്ചെടുത്ത ക്യാൻസർ വാക്സിൻ, അർബുദത്തെ പ്രതിരോധിക്കാനുള്ളതല്ല, മറിച്ച് ഒരിക്കൽ കാൻസർ ബാധിതരായവരിൽ, രോഗം ആവർത്തിക്കുന്നത് തടയാനുള്ളതാണെന്ന്, കേരള സ്റ്റേറ്റ് ഐഎംഎ റിസർച്ച് സെൽ കൺവീനറും, ഐഎംഎ കൊച്ചിൻ സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ. കൊച്ചി ലേ മെറിഡിയനിൽ നടക്കുന്ന ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റിയുടെ (ജിഐഒഎസ്) രണ്ടാമത് വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ചികിത്സാ ക്യാൻസർ വാക്സിനുകളുടെ വികസനം ഉൾപ്പെടെ, ക്യാൻസർ ചികിത്സ രംഗത്ത് കൈവരിച്ച പുരോഗതികൾ എടുത്തുപറഞ്ഞുകൊണ്ടാണ്, ഡോ. രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വാക്സിൻ, ആരോഗ്യവാന്മാരിൽ, കാൻസർ പ്രതിരോധിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. മറിച്ച് രോഗം ആവർത്തിക്കുന്നത് തടയാനാണ്. രോഗിയുടെ ശരീരത്തിലുള്ള പ്രതിരോധ സംവിധാനത്തെ, അവരവർക്കു മുൻപ് വന്ന പ്രത്യേക ഇനം കാൻസറിന്റെ കോശങ്ങളെ തിരിച്ചറിയാനും, അഥവാ പിൽക്കാലത്ത് അതേ കാൻസർ തിരികെ വന്നാൽ അവയെ ഇല്ലാതാക്കാനും പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഇത്, ഇമ്യൂണോതെറാപ്പിയുടെ ഭാഗമായി വരുന്ന ഒരു വ്യക്തിഗത നിയോ ആന്റിജൻ തെറാപ്പിയാണെന്നും ഡോ. രാജീവ് ജയദേവൻ വിശദീകരിച്ചു. വിവരാധിക്യവും, ചിന്താശേഷിക്കുറവുമാണ്, ആധുനിക ചികിത്സ രംഗം അനുഭവിക്കുന്ന വെല്ലുവിളിയെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം, ആഗോള തലത്തിൽ വർധിച്ചുവരുന്ന വൻകുടൽ അർബുദങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. വ്യക്തിഗത ചികിത്സയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി, കോൺഫറൻസ് ഓർഗനൈസിങ് സെക്രട്ടറിയും, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുണ്‍ ആർ. വാരിയർ സംസാരിച്ചു. ക്യാൻസർ ചികിത്സ രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലുള്ള ചികിത്സ നൽകുക എന്നതാണ് ആരോഗ്യപ്രവർത്തകരുടെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇരുന്നൂറിൽ അധികം ഓങ്കോളജിസ്റ്റുകൾ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ഒരുമിച്ചിരിക്കുന്നത്.
ദേശീയ അന്തർദേശീയ രംഗത്തെ, പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ശസ്ത്രക്രിയയില്ലാത്ത ചികിത്സാ മാർഗങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനുമുണ്ട്. വൻകുടൽ അർബുദത്തിനുള്ള ശസ്ത്രക്രിയ, റേഡിയേഷൻ, ജീനോമിക് മേഖലകളെക്കുറിച്ചുള്ള വർക്ക്‌ഷോപ്പുകളും സമ്മേളനത്തിൽ ഉൾപ്പെടുന്നു.
സമ്മേളനത്തോട് അനുബന്ധിച്ച്, റോട്ടറി കൊച്ചി ഡൗൺടൗൺ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി ആസ്ഥാനമായുള്ള ഓസ്റ്റമി സപ്പോർട്ട് ഗ്രൂപ്പായ ഓസ്റ്റോം എന്നിവയുടെ സഹകരണത്തോടെ നാളെ 'ജീവിതശൈലി, ബോധവൽക്കരണ പരിപാടി' നടക്കും. സൂംബ സെഷനും, തുടർന്ന്, ആരോഗ്യം, ആരോഗ്യകരമായ ഭക്ഷണശീലം, ക്യാൻസർ രോഗികളുടെ ജീവിതനിലവാരം എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഈ പരിപാടിയിൽ ഉണ്ടായിരിക്കും. രോഗികൾ, സ്റ്റോമ സപ്പോർട്ട് ഗ്രൂപ്പുകൾ, പരിചാരകർ എന്നിവർ ഈ സെഷനിൽ പങ്കെടുക്കും.
ദഹനനാളത്തിലെ ക്യാൻസറുകളെക്കുറിച്ചുള്ള ബോധവൽക്കരണവും ചികിത്സയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി.
കേരള സ്റ്റേറ്റ് ഐഎംഎ റിസർച്ച് സെൽ കൺവീനറും, ഐഎംഎ കൊച്ചിൻ സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ , ജിഐഒഎസ് വൈസ് പ്രസിഡന്റ് ഡോ. റീന എഞ്ചിനീയർ, ജിഐഒഎസ് സെക്രട്ടറി ഡോ. രാഹുൽ കൃഷ്ണട്രി, ജിഐഒഎസ് 2025 ഓർഗനൈസിങ് സെക്രട്ടറിയും, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുണ്‍ ആർ. വാരിയർ, ജിഐഒഎസ് 2025 ശാസ്ത്രസമിതി ചെയർ, ലിസി ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റുമായ ഡോ. അരുണ്‍ ലാൽ, രാജഗിരി ആശുപത്രിയിലെ സീനിയർ ഗാസ്ട്രോഎൻററോളജിസ്റ്റ് ഡോ. ഫിലിപ്പ് ഓഗസ്റ്റിൻ, എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ, എ.ആർ.ഒ.ഐ – നാഷണൽ പ്രസിഡന്റ് ഇലക്ട് ഡോ. സി. എസ്. മാധു, ഐ.സി.എം.ആർ–എൻ.സി.ഡി.ഐ.ആർ ഡയറക്ടർ ഡോ. പ്രശാന്ത് മാതൂർ തുടങ്ങിയവർ ഉദ്ഘാടനം ചടങ്ങിൽ സംസാരിച്ചു.