

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സർക്കാരിന്റെ പ്രാഥമിക അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണങ്ങളിൽ അവ്യക്തതയുണ്ടെന്നും വസ്തുതകൾ ശരിയല്ലെന്നും ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.(The findings in the High Court order cancelling the government's permission in the Elappully Brewery issue are serious)
ക്യാബിനറ്റ് നോട്ടിലും സർക്കാർ ഉത്തരവിലും പദ്ധതി വരുന്നത് 'കഞ്ചിക്കോട്' ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയത് 'എലപ്പുള്ളി' പഞ്ചായത്തിലാണ്. ഈ വൈരുദ്ധ്യം കോടതി ചൂണ്ടിക്കാട്ടി. പ്രതിദിനം 5000 കെ.എൽ വെള്ളം ആവശ്യമായി വരുന്ന പദ്ധതിക്ക് വെള്ളം നൽകാമെന്ന് വാട്ടർ അതോറിറ്റി സമ്മതിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കമ്പനി അപേക്ഷ നൽകിയ അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി കത്ത് നൽകിയതിൽ അസ്വാഭാവികതയുണ്ടെന്നും എന്ത് ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
പ്രദേശത്തെ ജലനിരപ്പ് താഴാനും കുടിവെള്ള ലഭ്യതയെ ബാധിക്കാനും പദ്ധതി കാരണമാകുമെന്ന നാട്ടുകാരുടെ ആശങ്കയ്ക്ക് വലിയ പ്രസക്തിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ പ്രാഥമികാനുമതി കോടതി റദ്ദാക്കിയെങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് പൂർണ്ണമായ തടസ്സമില്ല. നിബന്ധനകൾ പാലിക്കേണ്ടി വരും.
പദ്ധതിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തണം. ചട്ടങ്ങൾ പൂർണ്ണമായി പാലിച്ച് എല്ലാ വസ്തുതകളും പരിശോധിച്ച ശേഷം മാത്രമേ വീണ്ടും അനുമതി നൽകാവൂ. പ്രദേശവാസികളുടെ ആശങ്കകൾ കേൾക്കാനും അവ പരിഹരിക്കാനുമുള്ള ബാധ്യത സർക്കാരിനുണ്ട്.