
ആലപ്പുഴ: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വനിതകൾ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്മയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. "സിനിമ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവർക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിൽ കൂടുതൽ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുന്നു."
സിനിമ രംഗത്ത് മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നതിൻറെ തെളിവാണ് നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും നല്ല മാറ്റം ഉണ്ടാകട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. എന്നാൽ, ഇങ്ങനെ പറയുമ്പോൾ പുരുഷന്മാർ മോശമാണെന്നല്ല പറയുന്നത്. സ്ത്രീ ഭരണം വരുന്നത് നല്ലകാര്യമാണെന്നും തിയറ്ററിലെ നിരക്കിൽ ഇ-ടിക്കറ്റിങ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ആകെ 504 അംഗങ്ങളാണ് `അമ്മ’ അസോസിയേഷനിലുള്ളത്. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചു. ജയൻ ചേർത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.