തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച നടപടിയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരിക്കണമെന്ന് സിപിഐ മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. സിപിഐയുടെ കടുത്ത എതിർപ്പ് നിലനിൽക്കെ, മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിക്കൊണ്ട് എങ്ങനെയാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു.(The Education Minister should answer, says Minister GR Anil)
"പിഎം ശ്രീയിൽ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി. ഇത് എങ്ങനെയാണ് ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറയണം. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും, മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, "അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ," എന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവെച്ച 1500 കോടിയുടെ എസ്എസ്കെ (സർവശിക്ഷാ കേരളം) ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. മൂന്ന് തവണ മന്ത്രിസഭയിലടക്കം സിപിഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.