തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡിന്റെ കരട് ചട്ടം സംസ്ഥാന തൊഴിൽ വകുപ്പ് തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ലേബർ കോഡുമായി ബന്ധപ്പെട്ട നടപടികളിൽ കേരളം മാത്രമാണ് മുന്നോട്ട് പോകാത്തതെന്നും, പി.എം. ശ്രീ പോലുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടല്ല ലേബർ കോഡ് വിഷയത്തിൽ സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.(The draft rules for the Labour Code were not prepared under central pressure, says Minister V Sivankutty)
ഇന്ന് ചേരുന്ന ട്രേഡ് യൂണിയൻ യോഗത്തിൽ ഈ കാര്യങ്ങൾ വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. കരട് ചട്ടം തയ്യാറാക്കിയതിൽ യാതൊരു രഹസ്യസ്വഭാവവുമില്ലെന്നും, ലേബർ കോഡിനോടുള്ള കേരളത്തിന്റെ നിലപാട് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ തന്നെ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.
വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിസ്സംഗതയെ മന്ത്രി ചോദ്യം ചെയ്തു. "പ്രതിപക്ഷത്തിന് ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ? ഒരു മുദ്രാവാക്യമെങ്കിലും പ്രതിപക്ഷം ഇതിനെതിരെ വിളിച്ചിട്ടുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു. ലേബർ കോഡ് വിഷയത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. "അധ്വാനിക്കുന്നവർക്ക് ഒപ്പമാണ് എൽ.ഡി.എഫ്." എന്നതിന്റെ അർത്ഥം മനസ്സിലാക്കാത്ത ഉദ്യോഗസ്ഥരാണ് ചട്ടം തയ്യാറാക്കിയതെന്നും, അത്തരം ഉദ്യോഗസ്ഥരെ നിലക്ക് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാണ്. രാജ്യത്തെ പത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. പ്രാദേശിക തലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തൊഴിൽ കോഡുകൾ പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.