കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് നേതാക്കളെ നിശ്ചയിച്ചതിൽ സഭാ നേതൃത്വങ്ങൾ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് മുഹമ്മദ് ഷിയാസ്. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ഇത്തരം തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The decision was taken by the UDF, Mohammed Shiyas explains the mayor dispute)
ഒരു സഭയോ സഭാ നേതൃത്വമോ തന്നോടോ മറ്റ് കോൺഗ്രസ് നേതൃത്വത്തോടോ മേയർ സ്ഥാനത്തിനായി ആരെയും ശുപാർശ ചെയ്തിട്ടില്ല. യുഡിഎഫും കോൺഗ്രസുമാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. പെയ്ഡ് ന്യൂസുകൾക്കും സോഷ്യൽ മീഡിയാ അഭിപ്രായങ്ങൾക്കും മറുപടിയില്ല. കെപിസിസിയുടെ കൃത്യമായ മാർഗനിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായാണ് തീരുമാനമെടുത്തത്. അത് പ്രഖ്യാപിക്കുക എന്ന ചുമതല മാത്രമാണ് ഡിസിസി പ്രസിഡന്റ് നിർവഹിച്ചത്. എല്ലാ നേതാക്കളും ചേർന്നാണ് ഈ തീരുമാനത്തിലെത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകർ ഒന്നര വർഷമായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായാണ് കൊച്ചിയിൽ ചരിത്രവിജയം ഉണ്ടായത്. ഇതിന്റെ ശോഭ കെടുത്തുന്ന തരത്തിൽ പരസ്യപ്രതികരണങ്ങൾ പാടില്ല. പരാതികളുണ്ടെങ്കിൽ അത് പാർട്ടി ഫോറങ്ങളിലാണ് ചർച്ച ചെയ്യേണ്ടത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ ഭരണസമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേഷൻ ഭരണം പാർട്ടി കൃത്യമായി നിരീക്ഷിക്കുമെന്നും എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് തീരുമാനങ്ങൾ നടപ്പിലാക്കുന്നതെന്നും ഷിയാസ് പറഞ്ഞു.