

മലപ്പുറം: ജമ്മു കശ്മീരിൽ ജോലിയിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുബേദാർ കെ. സജീഷിൻ്റെ (48) മൃതദേഹം മലപ്പുറം ഒതുക്കുങ്ങലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാവിലെ പത്ത് മണിയോടെ വീടിനോട് ചേർന്ന കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. മക്കളായ കെ. സിദ്ധാർഥ്, കെ. ആര്യൻ എന്നിവർ ചിതയ്ക്ക് തീ കൊളുത്തി.
വെള്ളിയാഴ്ച പൂഞ്ചിലെ പട്രോളിങ്ങിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണാണ് സജീഷ് വീരമൃത്യു വരിച്ചത്.പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സൈനിക ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി രാത്രി തന്നെ ഒതുക്കുങ്ങൽ ചെറുകുന്നിലെ വീട്ടിൽ എത്തിച്ചിരുന്നു.രാവിലെ വീട്ടിലും സമീപത്തെ സ്കൂളിലും പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.27 വർഷമായി സൈനികസേവനം അനുഷ്ഠിച്ചു വരികയായിരുന്നു കെ. സജീഷ്.