തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരം ഉണ്ടായി എന്ന തരത്തിലുള്ള ചർച്ചകളൊന്നും ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.(The CM has not taken a unilateral decision, says Minister V Sivankutty)
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഇടതുമുന്നണിയുടെ വിലയിരുത്തലുകൾ മന്ത്രി വിശദീകരിച്ചു. "ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായില്ല. അത് തെറ്റായ വിലയിരുത്തലാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. എൽ.ഡി.എഫിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പ്രചാരണം നടത്തുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ 'ഹിമാലയൻ പരാജയം' ഉണ്ടായിട്ടില്ല. എൽ.ഡി.എഫ്. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനങ്ങളും മുന്നണിയിൽ ഏകകണ്ഠമായി എടുത്തതാണ്. വോട്ടിങ് പാറ്റേണിനെ ഭരണവിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് മുന്നണിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.