താമരശ്ശേരി : താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് മെഡിക്കല്‍ കോളേജില്‍നിന്ന് വിവരം ലഭിച്ചിരുന്നുവെന്നും അതിന് ശേഷം സനൂപ് അസ്വസ്ഥനായിരുന്നുവെന്നും ഭാര്യ പറഞ്ഞു.
ഇവരുടെ ഒമ്പതു വയസ്സുകാരിയായ മകള്‍ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.ഇതിന് ശേഷം ഭര്‍ത്താവ് അസ്വസ്ഥനും കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു.' സനൂപിന്റെ ഭാര്യ പറഞ്ഞു.
പനിയെ തുടർന്ന് ആദ്യം എത്തിയ താമരശ്ശേരി ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മക്കളേയും കൂട്ടിയാണ് സനൂപ് വീട്ടില്‍നിന്ന് പോയത്. അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് വിട്ടുവെന്നും ഭാര്യ വ്യക്തമാക്കി.