തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ നീങ്ങുന്നെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ നീക്കം ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണെന്നും, മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(The Chief Minister will make the announcement, says Binoy Viswam)
"ഇപ്പോൾ കാബിനറ്റ് യോഗം നടക്കുകയാണ്. തീരുമാനങ്ങൾ യോഗം കഴിഞ്ഞാലുടൻ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാൻ സി.പി.ഐ. ഇല്ല. ഈ വിജയം എൽ.ഡി.എഫിന്റെ വിജയമാണ്. ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണിത്" അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐയുടെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടിനെത്തുടർന്നാണ് പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സി.പി.എമ്മും സർക്കാരും തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
നേരത്തേ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽനിന്ന് സി.പി.ഐ. മന്ത്രിമാർ വിട്ടുനിന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, മന്ത്രിസഭാ യോഗത്തിന് മുൻപേ തന്നെ പിഎം ശ്രീ മരവിപ്പിക്കാനുള്ള നീക്കമുണ്ടായതോടെ, സി.പി.ഐ. മന്ത്രിമാരും വൈകുന്നേരത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.