തിരുവനന്തപുരം: ശബരിമലയിലെ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുന്ന 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിക്കുള്ള സഹായികളെ (കീഴ്ശാന്തിമാർ) ബോർഡ് നേരിട്ട് നൽകാൻ ആലോചിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.(The board will provide high priest assistants directly, Devaswom Board President)
മേൽശാന്തിമാർക്ക് ആവശ്യമായ സഹായികളെ (കീഴ്ശാന്തിമാരെ) ദേവസ്വം ബോർഡ് നേരിട്ട് നിയമിക്കും. ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി തിരഞ്ഞെടുക്കും. സഹായികൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും.
നിലവിലെ പല പ്രശ്നങ്ങൾക്കും വഴി വെച്ചത് ചില 'അവതാരങ്ങൾ' ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു. "ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം" എന്നതാണ് ബോർഡിൻ്റെ നിലപാട്. അന്വേഷണത്തിൽ തനിക്ക് ആശങ്കകളൊന്നും ഇല്ല" അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെതിരെയുള്ള പരാമർശം നീക്കാനായി സമീപിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് ഒരു ചാനലിൽ വാർത്ത വന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നുവെന്ന് പറയുന്നതെന്നും പി.എസ്. പ്രശാന്ത് ചോദിച്ചു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി. (SIT) കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നടപടി.
താൻ അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും, വൈദ്യപരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ജയിലിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.