ആലപ്പുഴ: ബൂത്ത് ലെവൽ ഓഫീസർമാരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശാസിച്ചതിൻ്റെ ശബ്ദ സന്ദേശം പുറത്തായ സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ ജില്ലാ കളക്ടർ. പ്രചരിക്കുന്ന ഓഡിയോ എസ്.ഐ.ആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നൽകിയതാണെന്ന് കളക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.(The audio message was given at the beginning of the SIR process, Alappuzha Collector comes out with an explanation)
ശബ്ദസന്ദേശം നൽകിയത് നവംബർ 10-നാണ്. എസ്.ഐ.ആർ. നടപടികൾ ആരംഭിച്ച സമയത്ത് പുതിയ ബി.എൽ.ഒമാർ ചാർജെടുക്കുന്ന സമയമായിരുന്നു അത്. എൻന്യൂമറേഷൻ ഫോം വിതരണം മന്ദഗതിയിലായിരുന്നു, കൂടാതെ പുതുതായി ചാർജെടുത്തവർക്ക് നടപടിക്രമങ്ങളെക്കുറിച്ച് ധാരണക്കുറവും ഉണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിൽ, അന്നത്തെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് നൽകിയ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി. അന്ന് ഏകദേശം 220-ഓളം ബി.എൽ.ഒമാരെ മാറ്റേണ്ടി വന്നിരുന്നു.
ബി.എൽ.ഒമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്ന് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ബി.എൽ.ഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷൻ സെൻ്ററുകൾ ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബി.എൽ.ഒമാർ ചടങ്ങിനു വേണ്ടി മാത്രം പണിയെടുക്കുകയാണ്' എന്ന തരത്തിൽ ബി.എൽ.ഒമാരെ പരസ്യമായി ശാസിക്കുന്ന ആലപ്പുഴ കളക്ടറുടെ ശബ്ദസന്ദേശമാണ് നേരത്തെ പ്രചരിച്ചത്. ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കുമെന്ന കളക്ടറുടെ ഭീഷണിയെ തുടർന്ന് സമ്മർദ്ദത്തിലാക്കരുതെന്ന് ബി.എൽ.ഒമാർ ഗ്രൂപ്പിൽ അഭ്യർത്ഥിക്കുകയും, ഫീൽഡിൽ നേരിടുന്ന വെല്ലുവിളികൾ വിവരിച്ച് മറുപടി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു.