തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം മൊബൈല്‍ ഫോണ്‍ കവർന്ന മൂന്നുപേരില്‍ രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. കേസിൽ ഒരാള്‍ ഒളിവില്‍പോയി. വട്ടിയൂര്‍ക്കാവ് കാച്ചാണി എ.കെ.ജി. നഗറില്‍ ലക്ഷം വീട് കോളനിയില്‍ ആദര്‍ശ് എന്ന ജിത്തു(29) ,നേമം സ്റ്റുഡിയോ റോഡ് അയ്യപ്പതാവണം റോഡ് നാഫിയ കോട്ടേജില്‍ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(21) എന്നിവരൊണ് പോലീസ് അറസ്റ്റുചെയ്ത്.
ഇവരുടെ സംഘത്തില്‍പ്പെട്ട പാച്ചല്ലൂര്‍ സ്വദേശി ആര്‍ഷാണ് ഒളിവില്‍പോയത്. വിളവൂര്‍ക്കല്‍ സി.എസ്.ഐ. പളളിക്ക് സമീപം കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ സിജുവിനെ(28) ആണ് പ്രതികള്‍ ആക്രമിച്ചത്.
ഈ മാസം മൂന്നിന് പുലര്‍ച്ചെ 4.30 വലിയതുറ ജങ്ഷനിലെ കുരിശ്ശടിക്ക് മുന്നിലായിരുന്നു സംഭവം. പെണ്‍സുഹ്യത്തുമായി നിന്ന് സിജു ഫോട്ടൊയെടുക്കുന്ന സമയത്ത് കാറില്‍ അതുവഴി വരുകയായിരുന്ന പ്രതികള്‍ ഇവരെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് പ്രതികള്‍ തിരികെ എത്തി സിജുവിനെ മര്‍ദിച്ചശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.