കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. വിചാരണ തടവുകാരനായ ഇയാൾ ഇന്ന് പുലർച്ചെയാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.(The accused in the Drishya murder case escaped from the Kuthiravattam mental health center)
ആശുപത്രിയിലെ മൂന്നാം വാർഡിലായിരുന്നു വിനീഷിനെ പാർപ്പിച്ചിരുന്നത്. വാർഡിനോട് ചേർന്നുള്ള ശുചിമുറിയുടെ ചുമർ തുരന്നാണ് ഇയാൾ പുറത്തുകടന്നത്. തുടർന്ന് ആശുപത്രിയുടെ വലിയ ചുറ്റുമതിൽ ചാടിക്കടന്ന് തടവുകാരൻ രക്ഷപ്പെടുകയായിരുന്നു.
രണ്ട് വർഷം മുൻപും വിനീഷ് ഇതേ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന വിനീഷ് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ 10-ന് കുതിരവട്ടത്ത് എത്തിച്ചത്. കൃത്യമായ ഇടവേളകളിൽ നിരീക്ഷണമുണ്ടായിട്ടും ഇയാൾ വീണ്ടും രക്ഷപ്പെട്ടത് അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പകയെത്തുടർന്ന് പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയെന്നാണ് വിനീഷിനെതിരെയുള്ള കേസ്. ദൃശ്യയുടെ സഹോദരിയെയും ഇയാൾ ആക്രമിച്ചിരുന്നു.