തൃശൂർ: സാംസ്കാരിക നഗരിയിൽ ഇനി അഞ്ച് നാൾ കൗമാര കലയുടെ പൂരക്കാലം. 64-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തുടക്കമാകും. രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന് പേരിട്ടിരിക്കുന്ന പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.(The 64th Kerala School Kalolsavam will be inaugurated in Thrissur today)
ജനുവരി 18 വരെ നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ 25 വേദികളിലായി 250 ഇനങ്ങളിൽ പതിനയ്യായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. പൂരനഗരിയെ ഉത്സവലഹരിയിലാക്കി കനത്ത സുരക്ഷയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ പൂക്കളുടെ പേരുകളാണ് 25 വേദികൾക്കും നൽകിയിരിക്കുന്നത്. ഇതിൽ ഒന്നാം വേദിയായ തേക്കിൻകാട് മൈതാനിയിലെ പ്രധാന പന്തലിന് 'സൂര്യകാന്തി' എന്നാണ് പേര്. വേദികളുടെ പേരുകളിൽ നിന്ന് 'താമര' ഒഴിവാക്കിയത് നേരത്തെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. യുവമോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിവാദങ്ങൾക്കൊടുവിൽ, ഒന്നാം വേദിക്ക് ആദ്യം നൽകിയ 'ഡാലിയ' എന്ന പേര് മാറ്റി 'താമര' എന്ന് പുനർനാമകരണം ചെയ്തതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കത്തെ ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്. മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ വിപുലമായ ഭക്ഷണ-താമസ സൗകര്യങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കലോത്സവം പ്രമാണിച്ച് തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.