പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്ന വയനാട്ടിലെ തരിയോടിലും, മലബാറിലെ മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനന ചരിത്രത്തെ ആസ്പദമാക്കി നിർമൽ ബേബി വർഗീസ് എഴുതിയ ‘തരിയോട്: ദി എൽ ഡൊറാഡോ ഓഫ് മദ്രാസ് പ്രസിഡൻസി’ എന്ന തമിഴ് പുസ്തകം ആമസോണ്‍ കിന്‍ഡിലില്‍ പുറത്തിറക്കി.
നിർമൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘തരിയോട്’ എന്ന ഡോക്യുമെന്ററി സിനിമയുടെ പുസ്തകരൂപമാണിത്. ‘തരിയോട്: ഹിസ്റ്ററി ആൻഡ് പ്രോസ്പെക്റ്റ്സ് ഓഫ് വയനാട് ഗോൾഡ് റഷ്’ എന്ന പേരിൽ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. കിന്‍ഡില്‍ സുബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് നിലവിൽ ബുക്ക് ഫ്രീയായി വായിക്കാം. അല്ലാത്തവർക്ക് 99 രൂപയ്ക്ക് പുസ്തകം ലഭ്യമാകും.
തരിയോട് ഡോക്യുമെന്ററി ചിത്രം കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. തരിയോട് ഡോക്യൂമെന്ററി ഇതിപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്. ഇതേ പശ്ചാത്തലത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ ഇംഗ്ലീഷ് സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഹോളിവുഡിൽ നിന്നടക്കമുള്ള അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ഭാഗമാകുന്നുണ്ടെന്ന് അണിയറപ്രവർത്തകർ മുൻപേ വെളിപ്പെടുത്തിയിരുന്നു.