കോഴിക്കോട്: സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് ഇന്ന് മുതൽ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്ലാന്റ് തുറക്കാൻ തീരുമാനമായത്.(Thamarassery Fresh Cut Plant to resume operations from today)
ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് ജില്ലാ കളക്ടർക്ക് നൽകിയത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറയ്ക്കാൻ പ്ലാന്റ് ഉടമകൾക്ക് നിർദേശം നൽകി.
നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർഷന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. പ്ലാന്റ് വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ ഫാക്ടറിക്ക് മുന്നിൽ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. പ്ലാന്റ് അടച്ചുപൂട്ടും വരെ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.
ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സുപ്രധാന തീരുമാനമുണ്ടായി. സമരത്തെത്തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി.
സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഉൾപ്പെടെ പൊലീസ് രാത്രിയിൽ പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചു. കുറ്റക്കാർക്കെതിരെ മാത്രമേ നടപടി ഉണ്ടാവുകയുള്ളൂവെന്നും, രാത്രികാല പരിശോധനയടക്കമുള്ള കാര്യങ്ങളിൽ ഇളവ് വരുത്തുമെന്നും പോലീസ് യോഗത്തെ അറിയിച്ചു.