കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. അക്രമ സംഭവങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.(Thamarassery Fresh Cut clash, Students are not attending school due to fear)
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആണ് റിപ്പോർട്ട് തേടിയത്. സംഘർഷത്തിന് പിന്നാലെ ഇരൂട് സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ അടക്കം എത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിൻ്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.
രാപകൽ പോലീസ് വീട്ടിൽ കയറി ഇറങ്ങുന്നതിനാൽ കുട്ടികൾ ഭീതിയിലാണെന്നും സ്കൂളിൽ പോകാൻ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു. സംഘർഷത്തിലും പോലീസ് പരിശോധനയിലും കുട്ടികൾ ഭീതിയിലായതിനാൽ കൗൺസിലിംഗ് നൽകേണ്ട സാഹചര്യമാണുള്ളതെന്ന് രക്ഷിതാക്കളും അധ്യാപകരും വ്യക്തമാക്കി. അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ചുരുക്കം ചിലർ മാത്രമാണ് ഇപ്പോൾ എത്തുന്നത്.
കഴിഞ്ഞ ഒക്ടോബർ 21-നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ സംഘർഷമുണ്ടായത്. സംഭവത്തിൽ റൂറൽ എസ്.പി.യെ അതിക്രമിച്ച നടപടിയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒളിവിൽ പോയവരെ കണ്ടെത്താനുള്ള പോലീസ് നടപടികൾ തുടരുകയാണ്.
നാട്ടുകാരുടെ പ്രതിഷേധം: വീടുകൾ കേന്ദ്രീകരിച്ച് രാത്രിയിലും നടക്കുന്ന റെയ്ഡിനെതിരെ നാട്ടുകാർ വ്യാപക പ്രതിഷേധമുയർത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകർക്കുന്ന പോലീസിനെതിരെ പട്ടിണി സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. സംഘർഷത്തിൻ്റെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.