

മലപ്പുറം: മൂന്ന് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കണമെന്ന വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകാൻ മുസ്ലീം ലീഗിൽ ധാരണ. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ തുടങ്ങിയവർക്ക് ഇളവ് ലഭിക്കുമ്പോൾ, കെ.പി.എ മജീദ് ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കൾ ഇത്തവണ മാറിനിന്നേക്കും.(Term exemption in Muslim League, PK Kunhalikutty to contest in Malappuram?)
പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാനാണ് സാധ്യത. കുഞ്ഞാലിക്കുട്ടി മാറുകയാണെങ്കിൽ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വേങ്ങരയിൽ ജനവിധി തേടും. മൂന്ന് ടേം പൂർത്തിയാക്കിയ കെ.പി.എ മജീദ് മാറിനിൽക്കുകയാണെങ്കിൽ തിരൂരങ്ങാടിയിൽ പി.എം.എ സലാമിനെയോ വനിതാ ലീഗ് നേതാവ് സുഹറ മമ്പാടിനെയോ പരിഗണിച്ചേക്കാം.
ഇളവ് ലഭിക്കുകയാണെങ്കിൽ ബഷീർ മണ്ഡലം മാറും. ഏറനാട് മണ്ഡലത്തിൽ ഇസ്മായിൽ മൂത്തേടത്തിനാണ് കൂടുതൽ സാധ്യത. കഴിഞ്ഞ തവണ താനൂരിൽ മത്സരിച്ച ഫിറോസ് ഇത്തവണ കുന്ദമംഗലത്തേക്ക് മാറുമെന്നാണ് സൂചന. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ താനൂരിൽ മത്സരിപ്പിക്കാൻ ചർച്ചകൾ നടക്കുന്നു.
എൻ.എ. നെല്ലിക്കുന്ന്, കെ.പി.എ. മജീദ്, പി. ഉബൈദുള്ള, ഒരു ടേം പൂർത്തിയാക്കിയ യു.എ. ലത്തീഫ് എന്നിവർ പട്ടികയിൽ നിന്ന് പുറത്തായേക്കും. നജീബ് കാന്തപുരം (പെരിന്തൽമണ്ണ), ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ), കുറുക്കോളി മൊയ്തീൻ (തിരൂർ) എന്നിവർ സിറ്റിംഗ് മണ്ഡലങ്ങളിൽ തന്നെ തുടരാനാണ് സാധ്യത.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, പി.എം.എ. സമീർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി എന്നിവർക്കും ഇളവ് നൽകി മത്സരരംഗത്ത് നിലനിർത്താനാണ് സാധ്യത.