കൊച്ചി: ശബരിമല ഉൾപ്പെടെയുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണമെന്ന് കേരള ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അഴിമതിയും ക്രമക്കേടുകളും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. വഴിപാടുകൾ, വരവ്-ചെലവ് കണക്കുകൾ, സംഭാവനകൾ എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.(Temple transactions including Sabarimala will now be digital, High Court takes strict action to prevent corruption)
ഡിജിറ്റലൈസേഷൻ നടപടികൾക്കായി സർക്കാർ സ്ഥാപനമായ കേരള ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ കോടതി ചുമതലപ്പെടുത്തി. അടുത്ത ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുമ്പായി ശബരിമലയിലെ മുഴുവൻ അക്കൗണ്ടുകളും ഡിജിറ്റലൈസ് ചെയ്യണമെന്ന് കോടതി പ്രത്യേകം നിർദ്ദേശിച്ചു.
പദ്ധതി പൂർത്തിയാക്കാൻ എത്ര സമയം വേണ്ടിവരും എന്നത് സംബന്ധിച്ച് അടുത്ത ആഴ്ച ഉദ്യോഗസ്ഥർ കോടതിയിൽ വിശദീകരണം നൽകണം. തദ്ദേശ സ്ഥാപനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ കെ-സ്മാർട്ട് സംവിധാനത്തിന് സമാനമായ രീതിയിൽ ക്ഷേത്രങ്ങളിലും സേവനങ്ങൾ ഡിജിറ്റലാക്കാമെന്ന് കോടതി വിലയിരുത്തി. ഉദ്യോഗസ്ഥരെ കോടതി നേരിട്ട് വിളിച്ചുവരുത്തി അഭിപ്രായം തേടിയ ശേഷമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.