കൊല്ലം: ഏരൂരിൽ ട്യൂഷൻ സെന്ററിൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ കൈവിരലുകൾക്ക് പൊട്ടലേറ്റ പെൺകുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ അധ്യാപകൻ രാജേഷിനെതിരെയാണ് പരാതി.(Teacher hits and injures student's hand, Tuition center vandalized by parents)
കണക്ക് പരീക്ഷയിൽ 40-ൽ 38 മാർക്ക് വാങ്ങിയതിനാണ് കുട്ടിയെ രാജേഷ് ക്രൂരമായി മർദ്ദിച്ചത്. രണ്ട് മാർക്ക് കുറഞ്ഞുപോയതിൽ പ്രകോപിതനായ അധ്യാപകൻ ചൂരൽ ഉപയോഗിച്ച് കൈയ്യിൽ അടിക്കുകയായിരുന്നു. നൈറ്റ് ക്ലാസിനിടെയാണ് സംഭവം. മർദ്ദനമേറ്റ കുട്ടിയുടെ വിരലിലെ അസ്ഥിക്ക് പൊട്ടലുണ്ട്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ മറ്റ് കുട്ടികൾക്കും ഇയാളിൽ നിന്ന് മർദ്ദനമേറ്റതായി പരാതിയുണ്ട്.
പഠിപ്പിച്ചു കൊടുത്ത കണക്ക് കുട്ടി ബോധപൂർവ്വം തെറ്റിച്ചതിനാണ് അടിച്ചത് എന്ന വിചിത്രമായ ന്യായീകരണമാണ് അധ്യാപകൻ രക്ഷിതാക്കളോട് പറഞ്ഞത്. ഇതോടെ പ്രകോപിതരായ രക്ഷിതാക്കൾ ട്യൂഷൻ സെന്റർ തല്ലിത്തകർത്തു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ രാജേഷ് ചട്ടവിരുദ്ധമായാണ് ട്യൂഷൻ സെന്റർ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.