തിരുവനന്തപുരം: റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി. കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇതര സംസ്ഥാന ബസുകളാണ് കൊച്ചിയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വാഹനങ്ങൾക്കെതിരെ വിവിധ നിയമലംഘനങ്ങൾക്ക് കേസുകൾ രജിസ്റ്റർ ചെയ്തു.
വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിൽ പോലും, സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിൽ അതാത് റോഡ് നികുതി അടയ്ക്കണമെന്ന നിയമം പല ബസുകളും ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി. നികുതി വെട്ടിപ്പിന് പുറമെ, അമിതവേഗം, എയർ ഹോൺ ഉപയോഗം, നമ്പർ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി മദ്ധ്യമേഖല, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറിന്റെ നിർദ്ദേശപ്രകാരം എറണാകുളം ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.