
മലപ്പുറം: താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസിൽ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രത്തിലെ ചില തീയതികള്‍ രേഖപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് കോടതി കുറ്റപത്രം മടക്കിയത്. കോടതി നിര്‍ദേശിച്ച പിഴവുകള്‍ തിരുത്തി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കുമെന്നും സിബിഐ അഭിഭാഷകര്‍ അറിയിച്ചു.
2023 ഓഗസ്റ്റ് ഒന്നിനായിരുന്നു എംഡിഎംഎ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റിലായ താമിര്‍ ജിഫ്രി തിരൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇവരെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.