വയനാട്: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്. സർക്കാരിൻ്റെ നിലപാടിൽ വ്യക്തതയില്ലെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം എന്നും 'രണ്ട് വള്ളത്തിൽ ചവിട്ടരുത്' എന്നും പ്രിയങ്ക ഗാന്ധി സർക്കാരിനെ കുറ്റപ്പെടുത്തി.(Take a clear stand, Priyanka Gandhi on PM SHRI issue)
പി.എം. ശ്രീയിൽ ഒപ്പ് വെച്ചത് സി.പി.എം.-ബി.ജെ.പി. ധാരണയുടെ ഭാഗമായിരുന്നെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവർത്തിച്ചു. കേന്ദ്രവും സി.പി.എമ്മും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.
പി.എം. ശ്രീ പദ്ധതിയിൽ കേരളം തുടർനടപടികൾ നിർത്തിവെച്ച പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വൃത്തങ്ങൾ നിലപാട് വ്യക്തമാക്കി. കേരളത്തിൻ്റെ ഔദ്യോഗിക കത്ത് ലഭിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പി.എം. ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പൂർണ്ണമായി പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്.
പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ടുപോകാനാകില്ല. കത്ത് പരിശോധിച്ച ശേഷം സർവ്വ ശിക്ഷാ അഭിയാൻ (എസ്.എസ്.കെ.) അടക്കമുള്ള ഫണ്ട് നൽകാനാകുമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. പി.എം. ശ്രീയിൽ നിന്ന് ധാരണാപത്രം ഒപ്പിട്ട ശേഷം പിന്മാറിയ പഞ്ചാബിന് നേരത്തെ കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചിരുന്നു. പിന്നീട് നിലപാട് മാറ്റിയ ശേഷമാണ് അവർക്ക് പണം ലഭിച്ചത്.