കോഴിക്കോട്: 2013-ൽ കേരളത്തെ ഞെട്ടിച്ച ഏഴ് വയസുകാരി അദിതി എസ്. നമ്പൂതിരിയുടെ കൊലപാതകക്കേസിലെ പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദേവിക അന്തർജനം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി ഇന്നലെ ഇവർക്കെതിരെ വാറൻ്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി.(Suspects in Aditi murder case in police custody)
സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പോലീസാണ് പ്രതികളെ പിടികൂടിയത്. രാമനാട്ടുകര വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്.
2013 ഏപ്രിൽ 23-നാണ് അദിതി ക്രൂരമായി കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛനും (സുബ്രഹ്മണ്യൻ നമ്പൂതിരി) രണ്ടാനമ്മയും (ദേവിക അന്തർജനം) ചേർന്ന് അതിക്രൂരമായി മർദ്ദിച്ചും പട്ടിണിക്കിട്ടുമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പോലീസിൻ്റെ കണ്ടെത്തൽ.
വിചാരണ കോടതി നേരത്തെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കുട്ടികൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങളുടെ വകുപ്പുകൾ മാത്രം ചുമത്തി ഒന്നാം പ്രതിക്ക് മൂന്ന് വർഷവും രണ്ടാം പ്രതിക്ക് രണ്ട് വർഷവുമായിരുന്നു തടവ് ശിക്ഷ വിധിച്ചത്.
ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. സർക്കാർ അപ്പീൽ ശരിവെച്ച ഹൈക്കോടതി, പ്രതികളെ ഇന്ന് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെ ഇന്ന് ഹാജരാക്കുന്നതോടെ കേസിൻ്റെ ശിക്ഷാവിധിയും ഹൈക്കോടതി പ്രഖ്യാപിക്കുന്നതാണ്.